Saturday, 11 April 2020

സ്വയാര്‍ജിത പ്രത്യയ ശാസ്ത്രങ്ങള്‍ നമുക്കിനിയും വേണം









കോവിദ് പ്രതിസന്ധി അവസാനിച്ചാലും കേരളം കാത്തിരിക്കുന്നത്  അസാധാരണമായ സ്ഥിതിവിശേഷതേയാണു. ഇപ്പോള്‍തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭാവിക്കുന്ന കേരളം കോവിദ് പ്രതിസന്ധി അവസാനിച്ചാലും സാമ്പത്തികമായി കൂടുതല്‍ ഞെരുങ്ങുമെന്നത് പകല്‍ പോലെ വ്യക്തമാണ്.സര്‍വിസ് സെക്ടറിന് ഊന്നല്‍ നല്‍കി ലോകത്തിനു മുന്‍പില്‍ കേരള മോഡലെന്ന ബദല്‍ സാമ്പത്തിക പ്രത്യയശാസ്ത്രം കെട്ടിപൊക്കിയ ഈ മലയാള മണ്ണിന്‍റെ വരുമാന സ്രോതസ്സുകള്‍ തകരുന്നത് തന്നെയാണ് ഈ അസാധാരണ സ്ഥിതി വിശേഷത്തിനു കാരണം.
       കൃഷിയും പരമ്പരാഗത വ്യവസായ മേഖലകളും തകര്‍ന്നപ്പോള്‍ കേരളത്തെ താങ്ങിനിറുത്തിയിരുന്നത് വിദേശ പണമായിരുന്നു. കൂടാതെ ടൂറിസം-നിര്‍മ്മാണ മേഖലയിലുണ്ടായ പുത്തനുണര്‍വ്വ്  ഒരു പരിധിവരെ സാമ്പത്തിക രംഗത്തെ ശരിയായ ദിശയില്‍ ചാലിപ്പിച്ചുകൊണ്ടെയിരുന്നു.  എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു.സാമ്പത്തിക തൊഴില്‍ മേഖലകളില്‍ കൊവിട് പ്രതിസന്ധിയുണ്ടാക്കിയ മുറിവുകള്‍ അടുത്തകാലത്തൊന്നും ഉണങ്ങില്ലയെന്നാണ് IMF ഉം ILO യും  നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയില്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുമെന്ന് റിസര്‍വ് ബാങ്കും SEBI യും മുന്നറിയിപ്പു നല്‍കുന്നു. കൊവിദ് 19 നെ ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഒരു മാസം കൂടി നീണ്ടാല്‍ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആകാമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതൊരു ശുഭ സൂചകമല്ല; പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച്  സാമ്പത്തിക സ്രോതസ്സുകളിലുണ്ടായ തകര്‍ച്ച മറികടക്കാന്‍ നവീനവും അതിലുപരി അതിശക്തവുമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂ.
       അതിജീവനത്തിന്റെ ആദ്യ പടിയെന്നോണം പുനര്ജീവിക്കാനും ഉത്തേജിപ്പിക്കാനും കഴിവുള്ള മേഖലകളെ കണ്ടെത്തുകയാണ് വേണ്ടത്. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നമുക്ക് ഇത്തരത്തില്‍ വാര്‍ത്തെടുക്കാന്‍ കഴിയേണ്ടതുണ്ട്. മെച്ചപ്പെട്ട വിത്തിനങ്ങള്‍ ഗവണ്മെന്റ് തലത്തില്‍ ഉത്പാദിപ്പിച്ചു നല്‍കുകയും കര്‍ഷകര്‍ക്ക് പൊതു-സ്വകാര്യ നിക്ഷേപകരില്‍നിന്നും കൂടുതല്‍ ഉദാരവ്യവസ്ഥയില്‍ വായ്പകള്‍ ലഭ്യമാക്കുകയും വേണം. അതിലുപരി സര്‍ക്കാര്‍ തലത്തില്‍ തനതുവിളകള്‍ക്കുള്ള വിപണികള്‍ തുറന്നിടുകയും വേണം.
 രണ്ടാമതായി നിര്‍മാണ മേഖലകളിലെ സ്വദേശീ പങ്കാളിത്തത്തെ പ്രോല്‍സാഹിപ്പിക്കണം. അതിനര്‍ത്ഥം അതിഥി തൊഴിലാളികളെ മാറ്റി നിറുത്തണം എന്നല്ല. മറിച്ചു രണ്ട്കൂട്ടരും തമ്മിലുള്ള യോജിച്ച സമീപനമാണ് വേണ്ടത്.കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ നിര്‍മ്മാണ മേഖലകളില്‍ കൊണ്ടുവരണം. അതിലുപരി പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികള്‍ നിര്‍മ്മാണ മേഖലകളില്‍ സ്വീകരിക്കുന്നതിലേക്കായി നിയമനിര്‍മ്മാണം നടത്തണം.
          തകര്‍ന്നു കിടക്കുന്ന പരമ്പരാഗത വ്യവസായ മേഖലകള്‍ കണ്ടെത്തി പുനര്‍ജീവിപ്പിക്കുകയും ഉത്പന്നങ്ങളുടെ വിപണീ സാധ്യത പൊതുജന - സ്വാശ്രയ പങ്കാളിത്തത്താല്‍ കണ്ടെത്തുകയും വേണം. ഇതിനുവേണ്ട വായ്പകള്‍ ഉദാരമാക്കണം. കൂടാതെ സര്‍കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സംരഭങ്ങളെ കണ്ടെത്തി ഉത്തേജിപ്പിക്കുകയും ഉത്പാദനം കൂട്ടി വിപണിയില്‍ ലഭ്യമാക്കുകയും വേണം. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് ഈ മേഖലകളില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാവുന്നതാണ്.
     ഇത്തരത്തില്‍ മേഖലകളെ കണ്ടെത്തി ഉത്തെജിപ്പിക്കുമ്പോള്‍ പൊതുപങ്കാളിത്തം സര്‍ക്കാര്‍ അതില്‍ ഉറപ്പു വരുത്തേണ്ടതാണ്‌. ഈ മേഖലകള്‍ മാത്രമല്ല; അനവധി വാതായനങ്ങള്‍ നമ്മുടെ മുന്നില്‍ തുറന്നു കിടപ്പുണ്ട്. ഇതു കണ്ടെത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പുനര്‍ജീവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിലുപരി ആരോഗ്യം വിദ്യാഭ്യാസം ഭക്ഷണം പാര്‍പ്പിടം പ്രസ്‌ തുടങ്ങിയ മേഖലകളില്‍ പൊതു പങ്കാളിത്തതോടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.
       ഒന്നാം ലോക മഹായുദ്ധത്തിന്‍റെ അനന്തര ഫലമെന്നോണം അടുത്ത വര്‍ഷങ്ങളില്‍  കണ്ട സാമ്പത്തിക മാന്ദ്യത്തേ കവച്ചുവെട്ടുന്നതാണ്  കൊവിദ് പ്രതിസന്ധിമൂലം ലോകത്താകമാനം രൂപംകൊണ്ട ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി. ഈ പ്രതിസന്ധികള്‍ക്കിടയിലും പോംവഴിയായി രൂപംകൊണ്ട സ്വയാര്‍ജിത പ്രത്യയ ശാസ്ത്രങ്ങളിലൂടെ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രണ്ടാം മോഡല്‍  കേരള വികസനം മാത്രമാണ് ഈ പ്രതിസന്ധി കാലത്ത് ശരിയെന്നു നമുക്ക് അഭിമാനിക്കാന്‍ സാധിക്കൂ...................................
                                                                                                         സരിന്‍ എരുത്താവൂര്‍

No comments: