അതിജീവനം വെറുമൊരു മരീചികയാണോ
അന്ധനായ ഗുരു ഉറക്കം നടിക്കുകയാണു. കേള്‍ക്കുന്നത് കേട്ടതായി ഭാവിക്കുന്നില്ല. അറിഞ്ഞത് അറിഞ്ഞതായി നടിക്കുന്നില്ല. ഉറക്കം നടിക്കുന്ന ഗുരുവിനെ പിടിച്ചുണര്‍ത്താന്‍ തക്ക ശേഷി ശിഷ്യര്‍ക്കുമില്ല.
ദക്ഷിണ- പശ്ചിമ ദില്ലിയിലെ ഗലികളിലോ ധാരാവിയിലെ ചേരികളിലോ ചെന്നു നിങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നു പറയുന്നത് ക്രൂരമായ തമാശയായി പോകും ! COVID 19 കാലത്തെ ലോക്ക്ഡൌണ്‍ പിന്‍വലിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചില രാഷ്ട്രീയക്കാര്‍ അധികാര കസേരയില്‍ ഇരുന്ന 10 ഉം 15 ഉം വര്‍ഷംകൊണ്ട് ഇതുവരെ ചെയ്യാത്തതും എന്നാല്‍ ഉടനടി ചെയ്യാന്‍ പോകുന്നതുമായ വികസനവും ദാരിദ്ര്യ നിര്മ്മാര്‍ജ്ജനത്തിനും വേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ അതിലേറെ തമാശയും അതിലുപരി പരമ പുച്ച്ചവും തോന്നിയില്ലെങ്കിലെ അദ്ഭുതമുള്ളു. ജനാധിപത്യ രാഷ്ട്രീയ വിശകലനങ്ങളില്‍ അങ്ങനെ ഒരു യാഥാര്ത്യം തങ്ങി നില്‍ക്കുമ്പോഴും വഴിയാധാരമാക്കപ്പെടുന്ന ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബവും അനുഭവിക്കുന്ന നരക യാതനകള്‍ ചില മനുഷ്യ മനസ്സുകളിലെങ്കിലും നിഴലിച്ചങ്ങനെ പതിഞ്ഞു നില്‍പ്പുണ്ട്. ഇത്തരമൊരു സമ്മിശ്രാവസ്ഥയില്‍ നിന്നായിരിക്കണം വൈറസിനൊപ്പം ജീവിക്കാം എന്ന അതി ജീവന സിദ്ധാന്തം പലരും പ്രകടിപ്പിച്ചു തുടങ്ങിയത്. ഇന്ത്യയുള്‍പ്പെടുന്ന വികസ്വര രാജ്യങ്ങള്‍ ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയാതെയെങ്കിലും ഈ നയത്തിലേക്ക് കടക്കുമ്പോള്‍ വികസിത രാജ്യങ്ങള്‍ ഒരിക്കലും തകരാന്‍ ആഗ്രഹിക്കാത്ത തങ്ങളുടെ മേല്‍ക്കോയ്മയുടേയും ബിസിനസ് താല്പര്യങ്ങളുടേയും പിന്‍ബലത്തിലാണ് ഈ ഒരു നയ രൂപീകരണത്തില്‍ എത്തിയതെന്ന വസ്തുത വിസ്മരിച്ചു കൂടാ. ഒരു നയവുമില്ലാത്ത ആഫ്രിക്കയിലെയും ചില തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും അവസ്ഥ അതിലും ഭീകരമാണ്.
അദൃശ്യനായ കൊറോണ വൈറസെന്ന ഭീകരനോപ്പം ജീവിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍
ഒരുങ്ങിയിരിക്കേണ്ടതുണ്ട്. മനുഷ്യനോടും മൃഗങ്ങളോടും വളരെയധികും പ്രതിപത്തിയുള്ള
കൊറോണ വൈറസ് നമ്മുടെ ഉള്ളില്‍ പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം
മനസ്സിലാക്കി വേണം നമ്മള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍. എന്നാല്‍ അതു തീര്‍ത്തും
അനായാസമായ കാര്യമല്ലതാനും. ലോക്ക് ഡൌണ്‍ ഭാഗികമായി പിന്‍വലിച്ചപ്പോള്‍
തിരുവനന്തപുരം ജില്ലയിലെ പ്രധാന മാര്‍ക്കറ്റു കളില്‍ ഒന്നായ ചാലയില്‍ കണ്ടത്
ജനസമുദ്രത്തെയായിരുന്നു. ഇടുങ്ങിയതും ചെറു കടകളാല്‍ ചുറ്റപ്പെട്ടതുമായ ചാലയില്‍
സാമൂഹിക അകലം പാലിക്കുയെന്നു പറഞ്ഞത് വെറും പാഴ് വാക്കു മാത്രമായി പോയി. സമ്പൂര്‍ണ്ണ
സാക്ഷരത നേടിയ കേരളത്തിന്‍റെ തലസ്ഥാന നഗരിയിലാണ് ഇതു നടന്നതെന്ന യാഥാര്‍ത്ഥ്യം
വിസ്മരിച്ചു കൂടാ. അപ്പോള്‍ മുംബൈ കൊല്‍കൊത്ത അഹമ്മദാബാദ് ചെന്നൈ തുടങ്ങിയ
ജനസാന്ദ്രതയേറിയ വമ്പന്‍ നഗരങ്ങളില്‍ എന്തായിരിക്കും അവസ്ഥ ! നമ്മുടെ ചിന്തകള്‍ക്കും
സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരിക്കും. അപ്പോള്‍ കൊറോണ വൈറസെന്ന അതിഥിയെ
ഉള്ളില്‍ കടക്കാന്‍ അനുവദിക്കാതെ നാം എങ്ങനെയാണ് ജീവിക്കുന്നത്.........?
പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണിത്.
എത്ര സംസ്ഥാനങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണ് ? ഗുജറാത്തില്‍ GSDP യുടെ വെറും 0.72 % മാത്രമാണ് മുൻകാലങ്ങളിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനായി നീക്കി
വച്ചിട്ടുള്ളത്. 2015-16 കാലത്തു 1.26 ലക്ഷം കോടിയുടെ ആഭ്യന്തര ബജറ്റില്‍ 7 432
കോടിമാത്രമാണ് പൊതുജനാരോഗ്യത്തിനായി നീക്കിയിരുപ്പ് നടത്തിയത് . പ്രത്യേകിച്ചും 94 ല്‍
സൂററ്റില്‍ പ്ലേഗ് പൊട്ടിപുറപ്പെട്ടപ്പോള്‍ ശരിയായാ പരിശോധന സൗകര്യം
പോലുമുണ്ടായിരുന്നില്ലയെന്ന ആക്ഷേപം തദവസരത്തില്‍ ഓര്‍ക്കുന്നത്
നനായിരിക്കും. അതില്‍നിന്നും ഒട്ടും മുന്നോട്ടുപോയിട്ടില്ലയെന്നതു വേദനാ ജനകം
തന്നെയാണ്. മറ്റു ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. ബീഹാറില്‍
2019 ല്‍ അക്യൂറ്റ് എന്സേഫലൈറ്റിസ് സിണ്ട്രോമിന്‍റെ പാശ്ചാത്തലത്തില്‍
അടിയന്തരമായി അനുവദിച്ച 3300 കോടിയുടെ പകുതിയും പാഴായ വസ്തുത വിസ്മരിച്ചു കൂടാ.
രോഗാതുരമായ പ്രൈമറി ഹെല്‍ത്ത് സിസ്റത്തെ പുനര്ജീവിപ്പിക്കാനും ജീവനക്കാരുടെ കുറവ്
നികത്താനും ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ലയെന്നു പറയുന്നത് പരിതാപകരമാണ്. AES (അക്യൂറ്റ് എന്സേഫലൈറ്റിസ് സിണ്ട്രോമിന്‍റെ ) മുസ്സഫര്‍പൂരില്‍ എല്ലാ വര്‍ഷവും
ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ക്കു വളരെ പ്രസക്തിയുണ്ട് താനും.
ഇന്ത്യയിലെ
വെറും രണ്ട് സംസ്ഥാനങ്ങളുടെ കാര്യം മാത്രമാണിത്. അങ്ങനെയെങ്കില്‍ ആധുനിക
വൈദ്യശാസ്ത്രം COVID 19 പ്രതിരോധ നടപടികളുടെ ഭാഗമായി
അനുശാസിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ശുചിത്വ പരിപാലനവും പോഷണാഹാരവും റാന്‍ടം
പരിശോധനകളും എങ്ങനെ സാധ്യമാകും ? അങ്ങനെയെങ്കില്‍ അതിജീവനത്തിന്റെ
ഒന്നാം ഘട്ടം തന്നെ ഇന്ത്യയില്‍ പാളിപ്പോകാം.
വൈറസിനോടൊത്ത് ജീവിക്കുന്ന കാലഘട്ടത്ത് അതിരൂക്ഷമായി അനുഭവപ്പെടാന്‍
സാധ്യതയുള്ള മറ്റൊരു വൈതരണിയാണു തൊഴില്‍ പ്രശ്നങ്ങള്‍. തൊഴില്‍ ലഭിച്ചാലും
അന്നന്നത്തെ അന്നമൂട്ടാനുള്ള കൂലിപോലും ചിലപ്പോള്‍ ലഭിച്ചെന്നു വരില്ല. സോഷ്യല്‍
സയന്‍സില്‍ ഇഷ്ടമില്ലാത്തതും ഒട്ടും മെച്ചമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ ഏര്‍പ്പെടുന്നവരും
കുറഞ്ഞകൂലിയും സാധാരണയായി തൊഴിലില്ലായ്മയുടെ ഗണത്തിലാണ് കണക്കാക്കപ്പെടുന്നത്.
സ്വതവേ അത്തരമൊരു അവസ്ഥയില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ തൊഴിലാലികളും
തൊഴിലിടങ്ങളും കൂടുതല്‍ പതനത്തിലേക്ക് പോകുന്ന കാഴ്ച അതി വിദൂരമല്ല.ഈ ഒരവസ്ഥ മുന്‍കൂട്ടി
കണ്ടുകൊണ്ട് ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്താന്‍ ഇപ്പോഴത്തെ
രാഷ്ട്രീയ ഭരണ നേതൃത്വത്തിനു നാളിതുവരെ കഴിഞ്ഞിട്ടില്ല. 90കളുടെ ആദ്യം
നരസിംഹറാവു-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ടില്‍ പിറന്ന LPG യ്ക്കും 2004 ല്‍ ഇടതുപക്ഷ പിന്തുണയോടെ നടപ്പിലായ തൊഴിലുറപ്പ് പദ്ധതിക്കും ശേഷം ക്രിയാത്മകമായി ഉള്‍ത്തിരിഞ്ഞ തൊഴിലുകള്‍ കൂട്ടത്തോടെ സൃഷ്‌ടിക്കപ്പെട്ട ഒരറ്റ പദ്ധതിപോലും രൂപപ്പെട്ടില്ലയെന്നതു രാഷ്ട്രീയ നേതൃത്വങ്ങളുടെ കഴിവുകേടിനെക്കാളും പിടിപ്പുകെടെന്നു പറയുന്നതായിരിക്കും ഉചിതം . ഇത്തരത്തില്‍ തൊഴിലില്ലായ്മയും കുറഞ്ഞ വേദനത്താലും വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ നഗരങ്ങള്‍ കൂടുതല്‍ അരക്ഷിതാവസ്തയിലേക്ക് പോകുമെന്നതു തര്‍ക്കമറ്റ കാര്യമാണ്. അതു സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും അതി രൂക്ഷമായി അനുഭവപ്പെടാം. ഈ ഒരവസ്ഥയില്‍ ശക്തമായ നടപടികളെടുക്കാന്‍ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ലായെങ്കില്‍ ദൂരവ്യാപക ഫലങ്ങള്‍ക്ക് വഴിവയ്ക്കുകയും വൈറസിനോത്തുള്ള ജീവിതത്തിന്റെ രണ്ടാം ഘട്ടം നുളയിലെ നുള്ളിപ്പോവുകയും ചെയ്യാം.
ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിണോ വിദ്യാ സമ്പന്നരകുന്നതിണോ പകരം ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമന്യേ മതപരമായും ജാതീയമായും കൂടുതല്‍ കരുത്തരായി ദൌര്‍ബല്യങ്ങളെ മറക്കുന്ന പുത്തന്‍ ട്രെണ്ടാണ് ഇന്ത്യയിലുടനീളം ഇപ്പോള്‍ ഹിറ്റായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ചില്ലറ രാഷ്ട്രീയ ലാഭങ്ങള്‍ കിട്ടിയതോഴിച്ചാല്‍ കലാപങ്ങളും റിലീഫ് ക്യാമ്പുകളും കൂടുതല്‍ ഉണ്ടായത് മാത്രം മിച്ചം. ആ അവസരത്തില്‍ ബോധപൂര്‍വ്വമായോ ആല്ലാതെയോ മറന്ന ചിലതുണ്ട്. ഹങ്ങര്‍ ഇന്റക്സ് 102 ലേക്ക് കൂപ്പു കുത്തിയതും HDI 129 ലേക്ക് തെന്നിമാറിയതും ഹാപ്പിനെസ്സ് ഇന്റക്സില്‍ പിന്നാക്കം പോയതും. ഇത്യാദി പ്രഭ്രുതികളും കലാപ കാഹളം മുഴക്കുന്നവരും ഇതൊന്നും കണ്ടില്ലെന്നു തോന്നുന്നു. അനന്തര ഫലമെന്നോണം കൊറോണ കാലത്ത്പോലും ശരിയായ ചികിത്സക്കും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കും മുതിരാതെ ചികിത്സക്കായി മൃഗ വിസര്‍ജ്ജ്യങ്ങളേയും അന്ധവിശ്വാസങ്ങളേയും ആശ്രയിക്കുന്ന ഒരു വലിയ ജനവിഭാഗത്തെ നമുക്കിപ്പോഴും കാണാവുന്നതാണ്. ആത്മീയ പരവേശമാണോ അതോ ബലഹീനതയാണോയെന്നു മാത്രം വ്യക്തമാകാനുണ്ട് ! ഇത്തരം അരക്ഷിതമായ സാമൂഹിക അന്തരീക്ഷത്തില്‍ അതിജീവനത്തിന്റെ മൂന്നാം ഘട്ടം പൂര്‍ണ്ണമായും പരാജയപ്പെടാം.
പരാജയപ്പെടുന്നിടത്ത് ഒരു പുതിയ തുടക്കം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. അവിടെ ഗുരു ചാടിയെണീക്കും. ചാടിയെണീക്കുമ്പോഴേക്കും സകലതും നശിച്ചിട്ടുണ്ടാകാം. എങ്കിലും അനര്‍ഗള നിര്‍ഗളമൊഴുകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. അന്തരീക്ഷത്തില്‍ അതങ്ങനെ ഒഴുകി നടക്കും. കാര്യമില്ല ഹേ !!!!!!!!!!! അതങ്ങനെയാണു. പക്ഷെ അതങ്ങനെയല്ല എന്നു ഗുരു തെളിയിച്ചാല്‍ ചരിത്രം മാറ്റിയെഴുതപ്പെടാം. പുത്തനുണര്‍വ് സൃഷ്ടിക്കാം. അതിനുള്ള ആര്‍ജ്ജവം കൊടി നിറഭേദമെന്യേ ജനാധിപത്യത്തില്‍ ഏതു ഗുരുവിനും കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. കൊറോണയോടൊത്ത് ജീവിക്കുമ്പോള്‍ നമുക്ക് ആ ഒരു പ്രതീക്ഷ മാത്രമേ അവശേഷിക്കുന്നുള്ളൂ. അത്തരത്തില്‍ ചരിത്രം തിരുത്തിയെഴുതപ്പെടുന്നിടത്താണ് ജനങ്ങള്‍ വിജയിക്കുന്നതും അതിജീവനം യാഥാര്‍ത്ഥ്യം ആകുന്നതും.
പരാജയപ്പെടുന്നിടത്ത് ഒരു പുതിയ തുടക്കം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. അവിടെ ഗുരു ചാടിയെണീക്കും. ചാടിയെണീക്കുമ്പോഴേക്കും സകലതും നശിച്ചിട്ടുണ്ടാകാം. എങ്കിലും അനര്‍ഗള നിര്‍ഗളമൊഴുകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. അന്തരീക്ഷത്തില്‍ അതങ്ങനെ ഒഴുകി നടക്കും. കാര്യമില്ല ഹേ !!!!!!!!!!! അതങ്ങനെയാണു. പക്ഷെ അതങ്ങനെയല്ല എന്നു ഗുരു തെളിയിച്ചാല്‍ ചരിത്രം മാറ്റിയെഴുതപ്പെടാം. പുത്തനുണര്‍വ് സൃഷ്ടിക്കാം. അതിനുള്ള ആര്‍ജ്ജവം കൊടി നിറഭേദമെന്യേ ജനാധിപത്യത്തില്‍ ഏതു ഗുരുവിനും കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. കൊറോണയോടൊത്ത് ജീവിക്കുമ്പോള്‍ നമുക്ക് ആ ഒരു പ്രതീക്ഷ മാത്രമേ അവശേഷിക്കുന്നുള്ളൂ. അത്തരത്തില്‍ ചരിത്രം തിരുത്തിയെഴുതപ്പെടുന്നിടത്താണ് ജനങ്ങള്‍ വിജയിക്കുന്നതും അതിജീവനം യാഥാര്‍ത്ഥ്യം ആകുന്നതും.
