Monday, 20 April 2020

THE MODERN POLITICO - Pseudo political mileage during covid 19 pandemic

മഹാമാരി കാലത്തെ ചില രാഷ്ട്രീയ കാഴ്ചകള്‍




രോഗം ചരിത്രത്തോട് സന്ധിചെയ്യാറില്ല. ചരിത്രം ലോക രാഷ്ട്രങ്ങളോടും.അല്ലെങ്കില്‍ കോളറക്കും വസൂരിക്കും പേവിഷത്തിനുമെതിരെ ലാഭകണക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധികാതെ ലോകം ഒന്നിച്ചു പടപൊരിതിയപ്പോള്‍ അകന്നു നിന്നത് മഹാമാരികളായ ഈ രോഗങ്ങള്‍ തന്നെയായിരുന്നു. ചരിത്രം പുനര്‍രചിക്കപ്പെട്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷങ്ങളില്‍ ചിലത്. ഇത്തരം അത്യദ്ഭുതങ്ങള്‍ കൊറോണ മഹാമാരിക്കാലത്ത് സംഭവിക്കണമെങ്കില്‍ താത്വാധിഷ്ടിതമായ ലോക രാഷ്ട്രീയ സംഹിതകള്‍ മാറ്റിയെഴുതെണ്ടാതായി  വരും.
       ഡോണാള്‍ഡ റീഗന്‍ തുടങ്ങിവച്ചു മാര്‍ഗരറ്റ് താച്ചര്‍ അട്ടിപ്പേര്‍ അവകാശം പോലെ കൊണ്ടുനടന്ന നവലിബറല്‍  സാമ്പത്തിക പരിഷ്കാരങ്ങള്‍ ഈ ലോകത്തെ തെല്ലന്നുമല്ല മാറ്റിമറിച്ചതു. പുത്തന്‍ വിപണികള്‍ക്കായിലോകരാഷ്ട്രങ്ങള്‍   മത്സരിച്ചപ്പോള്‍ സൃഷ്‌ടിച്ച ലാഭകണക്കുകളെക്കാള്‍ ചരിത്രം പകച്ചു നിന്നത് മാറിയ കാഴ്ചപ്പാടുകള്‍ക്കും മനുഷ്യത്വമില്ലായ്മയുടെ പ്രതിരൂപങ്ങള്‍ക്കും മുന്നിലായിരുന്നു. ആധുനിക കാലത്ത് സാക്ഷാല്‍ ജോര്‍ജ് ബുഷ്‌ സീനിയര്‍ മുതല്‍ ജിയാങ്ങ് സെമിന്‍ വരെ പിന്തുടരുന്ന തീവ്ര കൊളോണിയല്‍ മനോഭാവത്തിനു ചുക്കാന്‍ പിടിക്കാന്‍ ഇനിയൊരു ബാല്യം ജോ ബൈഡനും ക്സി ജിംഗ് പിംഗിനുമുണ്ടോയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു.അതിനാല്‍ ഇനിയെന്തെന്ന് ചോദിക്കുന്നതിനെക്കാളും കൊറോണാനന്തരം എന്തെന്ന് ചിന്തിക്കുന്നതായിരിക്കും ഉത്തമം.
   സാമ്പത്തിക രംഗം അടിമുടി മാറ്റിയെഴുതപ്പെടുന്ന കൊറോണാനന്തര കാലയളവില്‍ ഏകാധിപത്യ കമ്മ്യുണിസ്റ്റ് ബൂര്‍ഷ്വാ ലൈന്‍ പിന്തുടരുന്ന ചൈനക്കും അതി മാരകമായ നിയോ കൊളോണിയന്‍ മുതലാളിത്തം പിന്തുടരുന്ന അമേരിക്കക്കും കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല എന്നാണു അണിയറ സംസാരം. അതിലാഭത്തിനായി ഫ്രീ ട്രേഡിങ്ങും ഓപ്പണ്‍ മാര്‍ക്കറ്റും തുറന്നതോടെ അമേരിക്ക മറന്നുപോയ ചിലതുണ്ട്. ചൈന പഠിക്കാതെ പോയ മറ്റു ചിലതുണ്ട്. കാലം തെറ്റിയ വ്യാധികള്‍ തങ്ങള്‍ക്കും വരുമെന്നും വന്‍കര കടന്നും എത്തിപ്പെടുമെന്നുള്ള ചിലത്. സര്‍വതും തീറെഴുതി വിറ്റപ്പോള്‍ അവര്‍ തങ്ങളുടെ പൌരന്മാരെ കൂടി വിറ്റിരിക്കുന്നു. പൊതു വ്യവസ്ഥയില്‍ നിറുത്തേണ്ട ആരോഗ്യം വിദ്യാഭ്യാസം ഭക്ഷണം പാര്‍പ്പിടം തുടങ്ങി പല മേഖലകളിലും ഇന്നു മറ്റാരുടെയോ കീഴിലാണ്. ഈ ഒരു അവസ്ഥാ വിശേഷമാണ് അമേരിക്കയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
 സകലത്തിലും കേമാന്മാരെന്നു നടിച്ച ചൈന രോഗ ബാധ സ്ഥിരീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം വരുത്തി. ലോകാരോഗ്യ സംഘടനക്കുപോലും കാര്യങ്ങള്‍ വേണ്ടരീതിയില്‍ പഠിക്കാന്‍ ചൈന ചികിത്സ രേഖകളും കേസ് ഡാറ്റാകളും കൈമാറിയില്ലായെന്ന ആക്ഷേപം പല അന്തര്‍ദേശീയ മാധ്യമങ്ങളും പങ്കുവെക്കുന്നുണ്ട്. കാലാകാലങ്ങളായി പിന്തുടരുന്ന ഇത്തരം ക്രൂര വിനോദങ്ങള്‍ക്ക് 20 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് 19 വ്യാധിയുടെ ഉള്ളടക്കങ്ങളിലൂടെ പുറത്തുകടന്നാല്‍ മനസ്സിലാകുക മനുഷ്യന്റെ എന്നത്തേയും ശത്രു അവന്‍ മാത്രമായിരുന്നു എന്നതാണ്.
        കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ലോകത്തെ ഒട്ടു മിക്കരാജ്യത്തെയും ബജറ്റ് പരിശോധിക്കുകയാണെങ്കില്‍ ഈ ഒരു വൈജാത്യം മനസ്സിലാകും. പലപ്പോഴും ടോട്ടല്‍ GDP യുടെ പത്തും ഇരുപതും ശതമാനം ആരോഗ്യ മേഖലയിലേക്ക് നീക്കിയിരുപ്പ് നടത്തുന്ന ലോക രാഷ്ട്രങ്ങളിലെ ഇന്നത്തെ ആരോഗ്യസ്ഥിതി ആരെയും ഭീതിപ്പെടുത്തുന്ന ഒന്നാണ്. 2017 ഇല്‍ അമേരിക്ക ടോട്ടല്‍ GDP യുടെ 18 % ആരോഗ്യ മേഖലയിലേക്ക് നീക്കിയിരുപ്പ് നടത്തിയപ്പോള്‍  ലോകത്തെതന്നെ പൊതുജനാരോഗ്യ പരിപാലനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രിട്ടന്‍  ബജറ്റില്‍ ആരോഗ്യത്തിനായി വകയിരുത്തുന്ന നീക്കിയിരുപ്പ് ധനത്തില്‍ ക്രമാനുഗത വര്‍ധനവ്‌ വരുത്തുന്നുണ്ട്. 2000 ത്തില്‍ GDP യുടെ 5.1 ശതമാനമായിരുന്നെങ്കില്‍ 2010 എത്തിയപ്പോഴേക്കും 7.65 ശതമാനമായി. ചൈന 2045 ഓടുകൂടി ടോട്ടല്‍ GDP 20 % ആരോഗ്യത്തിനായി വകയിരുതുമെന്നാണ് പ്രഖ്യാപനം. സ്സ്പെയിനില്‍ സ്ഥിതി അത്ര പന്തിയല്ല. മൊത്ത വരുമാനത്തിന്റെ 5 മുതല്‍ 8 ശതമാനം വരെ ആരോഗ്യത്തിനായി നീക്കിയിരുത്തിയാല്‍ കൂടി സ്പെയിനില്‍ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്നാണ് ബ്രിട്ടനിലെ London School of Hygiene & Tropical Medicine ലെ Dr ഹെലീന ലേഗിഡോ അഭിപ്രായപ്പെടുന്നത്.
         എന്നാല്‍   GDPയുടെ വെറും 2.5 ശതമാനം വച്ചു ആരോഗ്യ പരിപാലിക്കുന്ന നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് ഈ കണക്കു അദ്ഭുതമായി തോന്നിയേക്കാം. അതിനു പിന്നിലെ യാഥാര്‍ത്യത്തെ ഇഴകീറി പരിശോധിച്ചാല്‍ ലോക രാഷ്ട്രങ്ങള്‍ ആരോഗ്യ പരിപാലനത്തിനായി മുതല്‍ മുടക്കുന്ന ഭീമമായ തുക പലപ്പോഴും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കുമായി വീതം വച്ചു പോകുന്ന മഞ്ഞളിച്ച കാഴ്ചയാണ് പലപ്പോഴും കാണാന്‍ കഴിയുക. മാത്രമല്ല കൊള്ള ലാഭം മാത്രം ലക്ഷ്യ മിടുന്ന ഇത്തരം സ്ഥാപനങ്ങളും ഏജന്‍സികളും താരതമ്യേനെ കഠിനവും എന്നാല്‍ ലാഭവുമല്ലാത്ത പകര്‍ച്ച വ്യാധികള്‍ക്കു  ചികിത്സാ ലിസ്റ്റില്‍ സ്ഥാനമില്ലായെന്നു പറയുമ്പോള്‍ പ്രത്യേകിച്ചും ഒരു ശരാശരി അമേരിക്കക്കാരന് അവനര്‍ഹതപ്പെട്ട ചികിത്സ പോലും നിഷേധിക്കപ്പെടുന്നു. കൊറോണ പോലുളള പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്ന സ്ഥാപനങ്ങളില്‍ ആകട്ടെ ലക്ഷക്കണക്കിന് കാശാണ് ചികിത്സക്കും പരിശോധനക്കുമായി ഈടാക്കുന്നത്.
      മറ്റൊന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി ലോക ജനതയില്‍ രൂപപ്പെട്ട സങ്കുചിതവും അനഭിലഷണീയവും വികാസം പ്രാപിക്കാത്തതുമായ സ്വഭാവ വൈജാത്യമാണ്. ക്രോണിക് കാപിറ്റലിസവും കോര്‍പ്പോറെറ്റ് നയങ്ങളും ലോക ജനതയെ ഇത്തരത്തില്‍ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു എന്നു സാരം. സോഷ്യലിസ്റ്റ് നയങ്ങള്‍ ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ലോകരാജ്യങ്ങള്‍ക്ക് പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ടു ജനങ്ങളെ നിയന്ത്രിക്കാനോ ലോക്ക്ഡൌണ്‍ പ്രഘ്യാപിക്കാണോ കഴിയാതെ പോയത് തങ്ങളുള്‍പ്പെടുന്ന ജനതയുടെ മേല്‍ സൂചിപ്പിച്ച സ്വഭാവ വൈജാത്യങ്ങള്‍ കൊണ്ടാണ്. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോന്സന്‍ കൊറോണ പോസിറ്റിവ് ആണെന്ന് അറിഞ്ഞിട്ടു കൂടി പ്രകടിപ്പിച്ച ഒരുതരം നിര്‍വികാരത ഇത്തരം സ്വഭാവ വൈജാത്യങ്ങളുടെ ഭീകരതയെ വരച്ചു കാട്ടുന്നു. അമേരിക്കയിലും ജനങ്ങള്‍ COVID 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ടു സമാനമായ നിര്‍വികാരത പ്രകടിപ്പിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധിച്ചു. ഇറ്റലിക്കാര്‍ക്ക് പറ്റിയത് പകര്‍ച്ചവ്യാധിക്കാലത്തും തങ്ങളുടെ പൌരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേഗപ്പൂട്ടിടാന്‍ കഴിഞ്ഞില്ലയെന്നതാണ്. ഇത്തരം നിര്‍വികാരതയുടെയും ആര്‍ത്തി മൂത്ത ലാഭക്കൊതിയും കാരണത്താല്‍ പല വാക്സിനുകളും അതിന്റെ പരീക്ഷണ ഘട്ടം പോലും പിന്നിടാതെ മുളയിലെ നുള്ളിയെറിയപ്പെടുന്നു. മൂന്നാം ലോകരാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഇത്തരം പകര്‍ച്ച വ്യാധികള്‍ തങ്ങളെ ബാധിക്കില്ലെന്ന മൂഡവിചാരം സമാനമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ 2002 ല്‍ സാര്‍സ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകാരോഗ്യ സംഘടന പോലും നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് കൊറോണ ഗ്രൂപ്പില്‍പെട്ട വൈറസുകളെ പറ്റി പഠിക്കാത്തതതും വാക്സിനുകള്‍ കണ്ടെത്താത്തതും.
          പകര്‍ച്ചവ്യാധികളുമായുള്ള ഇത്തരം യുദ്ധത്തില്‍ സങ്കുചിത മനോഭാവം വച്ചു പുലര്‍ത്താതെ മനുഷ്യ സ്വഭാവത്തിലും അവന്റെ രാഷ്ട്രീയത്തിലും വാര്‍ ഫുടിംഗ് ചെയ്ഞ്ചസ് അല്ലെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന ത്വരിത ഗതിയിലുള്ള പരിണാമം ഉണ്ടായെങ്കില്‍ മാത്രമേ നിലനില്പ് പോലും സാധ്യമാകൂ. നെഹ്‌റുവിയന്‍ സോഷ്യലിസമെന്ന ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഈ ഘട്ടത്തില്‍ വളരെ പ്രാധാന്യത്തോടെ വീക്ഷിക്കേണ്ട ഒന്നാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍പോലും സോഷ്യലിസം മൂഡമാണെന്ന് വിളിച്ചുപറയുന്ന കപട രാഷ്ട്രീയ ബുദ്ധിജീവികള്‍ നമ്മുടെ ഇടയിലും ഉണ്ടെന്നു പറയുന്നത് പരിതാപകരമാണ്‌. അതോടൊപ്പം ആപല്‍ക്കരവും. നിലയില്ലാ കയത്തില്‍ താഴുമ്പോഴെങ്കിലും മനുഷ്യന്‍ ചിലപ്പോള്‍ മാറിയേക്കാമെന്ന സ്വപ്നം മാത്രമേ ഈ അവസരത്തില്‍ കാണാന്‍ സാധിക്കൂ...................
        

No comments: